Sunday, January 17, 2010

വ്യക്തിസംഘര്‍ഷങ്ങളിലൂടെ 'ഈസ്റ്റേണ്‍ പ്ലെയ്സ്'

മനുഷ്യമനസിന്റെയും ബന്ധങ്ങളുടെയും വ്യത്യസ്തമായ ചേര്‍ത്തുവയ്ക്കലിന്റെ കഥപറയുന്ന ചിത്രമാണ് അമെന്‍ കലേവിന്റെ 'ഈസ്റ്റെന്‍ പ്ലെയ്സ്'. കലാകാരനായ ഇത്സോവിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.പലപ്പോഴും അസ്വസ്ഥനായി കാണപ്പെടുന്ന ഇയാള്‍ പൊതുവെ ഒറ്റപെട്ട അവസ്ഥയിലാണ് ജീവിക്കുന്നത്.


അപ്രതീക്ഷിതമായി, ഒരു രാത്രിയില്‍ അയാള്‍ ഒരു ടര്‍ക്കിഷ് കുടുംബത്തെ നാസികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നു. അവശനായ കുടുംബനാഥനെ ഇത്സോ തന്നെ ആസ്പത്രിയില്‍ എത്തിക്കുന്നു. തന്റെ സഹോദരന്‍ കൂടി ആ ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു മനസില്ലാക്കിയ ഇത്സോ അവനെ അതില്‍നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു. ബന്ധങ്ങളുടെ ഇടപെടലുകളില്‍ ഉണ്ടാകുന്ന സ്വാധീനം ഏതൊരു വ്യക്തിയും ഉലച്ചെന്നു വരാം. തന്റെ ജേഷ്oന്‍ പറഞ്ഞത് അപ്പാടെ നിഷേധിക്കാന്‍ ജോര്‍ജ്ജിക്ക് കഴിയുന്നില്ല. കൂടുതല്‍ ക്രൂരംമായ പ്രവര്‍ത്തനങ്ങള്‍ നാസിസംഘം ആസൂത്രണം ചെയ്യുമ്പോള്‍ ജോര്‍ജി അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുന്നു.


സന്തുഷ്ടമായ കുടുംബബന്ധങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. പക്ഷേ ഓരോ കഥാപാത്രത്തിന്റെയും മനസ്സില്‍ ബന്ധങ്ങള്‍ ആഴത്തില്‍ സ്പര്‍ഷിച്ചിരിക്കുന്നത്‌ പ്രേക്ഷകന് തിരിച്ചറിയാം. ഇതിനിടെയില്‍ ടര്‍ക്കിഷ് കുടുംബത്തിലെ പെണ്‍ക്കുട്ടിയുമായി ഇത്സോ പ്രണയത്തിലാകുന്നു. ആ ബന്ധത്തില്‍ അയാള്‍ തന്റെ അസ്വസ്ഥതകള്‍ മറക്കുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം അവള്‍ തിരികെപോകുന്നതോടെ അയാള്‍ വീണ്ടും ഏകനാകുന്നു.


ബന്ധങ്ങള്‍ക്ക് വ്യക്തിയുടെ മനസിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഒരാള്‍ സ്വന്തം സാഹചര്യങ്ങളുടെ പ്രേരണയാലാണ് ജീവിക്കുന്നത്. സന്തോഷമായാലും സങ്കടമായാലും അത് അവന്‍ മാത്രം സ്വയം നിശ്ചയിക്കുന്ന ഒന്നല്ല. ഒരു സാധാരണമനുഷ്യന് അവന്റെ ബന്ധങ്ങളെ പെട്ടന്ന് നിഷേധിക്കാനോ വേണ്ടന്നുവയ്ക്കാനോ ആവില്ല. ടര്‍ക്കിഷ് പെണ്‍ക്കുട്ടി തിരിച്ചുപോയി എന്നറിയുമ്പോള്‍ കുറച്ചുനേരത്തേക്ക് ഇത്സോ അലഞ്ഞുനടക്കുകയാണ്. സിനിമയുടെ തുടക്കത്തില്‍ അയാള്‍ക്കുള്ള ഏകാന്തത താല്ക്കാലികമായി ഇല്ലാതാകുന്നു എങ്കിലും അവസാനം അയാള്‍ അതേ അവസ്ഥയില്‍ തന്നെ വന്നെത്തുന്നു. ബന്ധങ്ങളുടെ സ്വാധീനത്താല്‍ മനുഷ്യനുണ്ടാകുന്ന സങ്കീര്‍ണ്ണമായ മാനസികാവസ്ഥയിലേയ്ക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്.

2 comments: