Sunday, January 17, 2010

വ്യക്തിസംഘര്‍ഷങ്ങളിലൂടെ 'ഈസ്റ്റേണ്‍ പ്ലെയ്സ്'

മനുഷ്യമനസിന്റെയും ബന്ധങ്ങളുടെയും വ്യത്യസ്തമായ ചേര്‍ത്തുവയ്ക്കലിന്റെ കഥപറയുന്ന ചിത്രമാണ് അമെന്‍ കലേവിന്റെ 'ഈസ്റ്റെന്‍ പ്ലെയ്സ്'. കലാകാരനായ ഇത്സോവിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.പലപ്പോഴും അസ്വസ്ഥനായി കാണപ്പെടുന്ന ഇയാള്‍ പൊതുവെ ഒറ്റപെട്ട അവസ്ഥയിലാണ് ജീവിക്കുന്നത്.


അപ്രതീക്ഷിതമായി, ഒരു രാത്രിയില്‍ അയാള്‍ ഒരു ടര്‍ക്കിഷ് കുടുംബത്തെ നാസികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നു. അവശനായ കുടുംബനാഥനെ ഇത്സോ തന്നെ ആസ്പത്രിയില്‍ എത്തിക്കുന്നു. തന്റെ സഹോദരന്‍ കൂടി ആ ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നു മനസില്ലാക്കിയ ഇത്സോ അവനെ അതില്‍നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു. ബന്ധങ്ങളുടെ ഇടപെടലുകളില്‍ ഉണ്ടാകുന്ന സ്വാധീനം ഏതൊരു വ്യക്തിയും ഉലച്ചെന്നു വരാം. തന്റെ ജേഷ്oന്‍ പറഞ്ഞത് അപ്പാടെ നിഷേധിക്കാന്‍ ജോര്‍ജ്ജിക്ക് കഴിയുന്നില്ല. കൂടുതല്‍ ക്രൂരംമായ പ്രവര്‍ത്തനങ്ങള്‍ നാസിസംഘം ആസൂത്രണം ചെയ്യുമ്പോള്‍ ജോര്‍ജി അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുന്നു.


സന്തുഷ്ടമായ കുടുംബബന്ധങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. പക്ഷേ ഓരോ കഥാപാത്രത്തിന്റെയും മനസ്സില്‍ ബന്ധങ്ങള്‍ ആഴത്തില്‍ സ്പര്‍ഷിച്ചിരിക്കുന്നത്‌ പ്രേക്ഷകന് തിരിച്ചറിയാം. ഇതിനിടെയില്‍ ടര്‍ക്കിഷ് കുടുംബത്തിലെ പെണ്‍ക്കുട്ടിയുമായി ഇത്സോ പ്രണയത്തിലാകുന്നു. ആ ബന്ധത്തില്‍ അയാള്‍ തന്റെ അസ്വസ്ഥതകള്‍ മറക്കുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം അവള്‍ തിരികെപോകുന്നതോടെ അയാള്‍ വീണ്ടും ഏകനാകുന്നു.


ബന്ധങ്ങള്‍ക്ക് വ്യക്തിയുടെ മനസിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഒരാള്‍ സ്വന്തം സാഹചര്യങ്ങളുടെ പ്രേരണയാലാണ് ജീവിക്കുന്നത്. സന്തോഷമായാലും സങ്കടമായാലും അത് അവന്‍ മാത്രം സ്വയം നിശ്ചയിക്കുന്ന ഒന്നല്ല. ഒരു സാധാരണമനുഷ്യന് അവന്റെ ബന്ധങ്ങളെ പെട്ടന്ന് നിഷേധിക്കാനോ വേണ്ടന്നുവയ്ക്കാനോ ആവില്ല. ടര്‍ക്കിഷ് പെണ്‍ക്കുട്ടി തിരിച്ചുപോയി എന്നറിയുമ്പോള്‍ കുറച്ചുനേരത്തേക്ക് ഇത്സോ അലഞ്ഞുനടക്കുകയാണ്. സിനിമയുടെ തുടക്കത്തില്‍ അയാള്‍ക്കുള്ള ഏകാന്തത താല്ക്കാലികമായി ഇല്ലാതാകുന്നു എങ്കിലും അവസാനം അയാള്‍ അതേ അവസ്ഥയില്‍ തന്നെ വന്നെത്തുന്നു. ബന്ധങ്ങളുടെ സ്വാധീനത്താല്‍ മനുഷ്യനുണ്ടാകുന്ന സങ്കീര്‍ണ്ണമായ മാനസികാവസ്ഥയിലേയ്ക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്.

Friday, January 15, 2010

വ്യത്യസ്ത പ്രമേയവുമായി 'ആന്റിക്രൈസ്റ്റ്'

ഒറ്റനോട്ടത്തില്‍ പ്രേക്ഷകനെ ഞെട്ടിച്ച സിനിമ. അതായിരുന്നു ലാര്‍സ് വോണ്‍ ട്രയറിന്റെ 'ആന്റിക്രൈസ്റ്റ്'. ചിന്തയ്ക്കുമപ്പുറമുള്ള ജീവിതത്തിന്റെ അപൂര്‍വതകളെ വിഷ്വലുകളിലൂടെ നമ്മുടെ മനസിലേയ്ക്ക് കടത്തിവിട്ടിരിക്കുന്നു.

ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെ അവരുടെ മകന്‍ മരിക്കുന്നതിന്റെ ആഘാതമാണ് സിനിമയുടെ പ്രമേയത്തിന് ആധാരം. ഈ ദുരന്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്നത് അനിയന്ത്രിതമായ മാനസികസംഘര്‍ഷങ്ങളും അസ്വസ്ഥതകളുമാണ്. ആഘാതത്തിന്റെ നിഴലില്‍പെട്ട് തികച്ചും അസ്വാഭാവികമായ രീതിയിലാണ് സ്ത്രീ പലപ്പോഴും പെരുമാറുന്നത്. ഭാര്യയുടെ ഭീകരമായ ഈ അവസ്ഥയെ ചികിത്സിച്ചു ഭേദമാക്കാന്‍ തെറാപ്പിസ്റ്റായ ഭര്‍ത്താവ് തീരുമാനിക്കുന്നു. ഇതിനായി അയാള്‍ ഭാര്യയുമൊത്ത് ഏകാന്തമായ ഒരു വനപ്രദേശത്ത് താമസിക്കാന്‍ പോകുന്നു. അസ്വാഭാവികമായി പെരുമാറുന്ന ഭാര്യയുടെ രീതികളുമായി പൊരുത്തപെടാന്‍ അയാള്‍ക്ക് പലപ്പോഴും കഴിയുന്നില്ല.

വിശ്വാസങ്ങളെയും സദാചാരബോധത്തെയുമെല്ലാം തയ്ച്ചുടച്ചുകൊണ്ട് കഥപറയുകയാണ് ഈ ചലച്ചിത്രം. സ്വയംഭോഗവും വിരുദ്ധ ലൈംഗികവേഴ്ചയുമെല്ലാം നേര്‍കാഴ്ചകളാകുന്നു. ക്രൂരതകളുടെ മുകളില്‍ വെള്ളപൂശുന്ന സമൂഹത്തിന്റെ അടിത്തട്ടില്‍ ഇതിലും ക്രൂരതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും.

പതിയെ പതിയെ അക്രമകാരിയായി ഭാര്യ മാറുന്നതോടെ അയാള്‍ കൂടുതല്‍ ദുര്‍ഘടമായ ഒരവസ്ഥയിലേക്കു എത്തുന്നു. ഭര്‍ത്താവിന്റെ കാലില്‍ ഇരുമ്പുകമ്പി കുത്തികയറ്റുന്ന ഭാര്യ, ഒടുവില്‍ അവള്‍ സ്വയം പീഡിപ്പിക്കുന്നു. ഏതു ആനന്ദമാണോ തന്റെ കുഞ്ഞു മരിക്കുന്നസമയത്ത് അവള്‍ അനുഭവിച്ചത്, ആ സന്തോഷത്തെ തന്റെ ജീവിതത്തില്‍ നിന്നും ശരീരത്തില്‍ നിന്നും അവള്‍ മുറിച്ചുമാറ്റുന്നു. ഒരു മനുഷ്യന് സ്വയം പീടിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം. ചികിത്സയുടെ സര്‍വസാധ്യതകളും ലംഘിച്ചു മുന്നേറിയ രോഗത്തെ മരണത്തിലൂടെ മാത്രമേ അയാള്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയുന്നുള്ളൂ. ആദ്യം കുഞ്ഞിന്റെ മരണത്തില്‍നിന്നും തുടങ്ങുന്നതാണ് പ്രശ്നങ്ങള്‍ എങ്കില്‍ സ്ത്രീയുടെ മരണത്തോടെ ഭീകരമായ അവസ്ഥക്ക് വിരാമമാകുന്നു. മരണം വില്ലനും രക്ഷകനും ആകുന്ന അവസ്ഥ.

മനസിന്റെ അതിസംഘര്‍ഷതയില്‍ സര്‍വസദാചാരസങ്കല്‍പ്പങ്ങളും തകര്‍ന്നടിയുന്നു. പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത വേഗത്തില്‍ നാശംവിതയ്ക്കുന്ന മനുഷ്യനെ വിശ്വാസങ്ങള്‍ കൊണ്ട് തളച്ചിടാനാവില്ല എന്നീ ചിത്രം സൂചിപ്പിക്കുന്നു. ഇതെല്ലാം മനസില്ലാക്കി തിരികെപോകുമ്പോഴും പിന്നെയും മനുഷ്യര്‍ വിശ്വാസത്തിന്റെ മലചവിട്ടിക്കയറുന്നു.

Monday, January 11, 2010

ആശങ്കകളില്‍ തിരയടിച്ച 'എബൌട്ട്‌ എല്ലി'


സന്തോഷകരമായ ഉല്ലാസദിനങ്ങളില്‍ പതിയെ പതിയെ സംശയത്തിന്റെയും ആശങ്കയുടെയും നിഴല്‍ വീഴുന്നതിന്റെ കഥ പറയുന്നതാണ് അസ്ഗര്‍ ഫര്‍ഹാദിയുടെ ഇറാന്‍ ചിത്രം 'എബൌട്ട്‌ എല്ലി'.
സെപിഡ കുടുംബത്തോടൊപ്പം കാസ്പിയന്‍ കടല്‍തീരത്ത് പിക്നിക്‌ പോകുമ്പോള്‍ മകളുടെ ടീച്ചറായ എല്ലിയെയും ഒപ്പം കൂട്ടുന്നു. സുഹൃത്തായ അഹമ്മദിനു എല്ലിയെ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എല്ലിയുടെ നല്ലഗുണങ്ങള്‍ കണ്ട് എല്ലാവരും അവളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ എല്ലിയുടെ തിരോധാനം ആദ്യം സങ്കടത്തിന്റെയും പിന്നീട് സംശയത്തിന്റെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പലരീതിയില്‍ സംശയങ്ങള്‍ തലപൊക്കുന്നു. തന്റെ നിര്‍ബന്ധം കൊണ്ടാണ് എല്ലി വന്നതെന്നും അവള്‍ക്കു മറ്റൊരു കാമുകനുണ്ടായിരുന്നെന്നും സെപിഡ വെളിപെടുത്തുന്നു.

കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകനും സത്യം തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ആദ്യം എല്ലിക്കായി കടലില്‍ തിരച്ചില്‍ നടത്തുമ്പോഴും പിന്നീട് അവളെ സംശയിക്കുമ്പോഴും കഥാപാത്രങ്ങളുടെ വികാരം പ്രേക്ഷകനെയും ബാധിക്കുന്നു. ആദ്യാവസാനം ഒരു മുന്‍വിധികള്‍ക്കും വഴങ്ങികൊടുക്കാതെ സംവിധായകന്‍ സിനിമയ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചു.

സമൂഹം സ്വന്തം നിഗമനങ്ങള്‍ വച്ചു ഒരു പെണ്‍കുട്ടിയെ സംശയിക്കുന്നതിന്റെ വ്യക്തമായ ചിത്രം നമുക്കു കാണാം. എന്താണ് ഉണ്ടായത് എന്ന് വ്യക്തമാകുന്നതിനു മുന്‍പേ മുന്‍വിധികള്‍ വച്ചു അവര്‍ പെണ്‍കുട്ടിയെ തെറ്റായി കാണുന്നു. ഒടുവില്‍ സത്യം തിരിച്ചറിയുമ്പോള്‍ എല്ലാ മുന്‍വിധികളും വെറുതെയാകുന്നു. ഏതു സമൂഹമാണെങ്കിലും തങ്ങളുടെ താല്പര്യം പോലെ അല്ല കാര്യങ്ങളെങ്കില്‍, സന്ദര്‍ഭത്തിലും വ്യക്തിയിലുമൊക്കെ അവര്‍ ദുരൂഹത കല്‍പ്പിക്കുന്നു.സത്യം കണ്ടെത്താന്‍ അല്ല സത്യത്തെ പ്രവചിക്കാനാണ് കൂടുതല്‍ താല്പര്യം. എല്ലിയുടെ പൂര്‍വകാമുകന്‍ അവളെ തിരഞ്ഞെത്തുമ്പോള്‍ ആദ്യം അവര്‍ സത്യം വെളിപ്പെടുത്തുന്നില്ല.

അപ്രിയമായ സത്യാവസ്ഥയെ നേരിടാന്‍ മനുഷ്യര്‍ എന്നും മടിക്കുന്നു. സാഹചര്യങ്ങളെ ഇഷ്ടത്തിനനുസരിച്ചു സൃഷ്ടിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ ഈ ചിത്രം ദൃശ്യമാക്കുന്നു. സിനിമയുടെ ക്ലൈമാക്സില്‍ എത്തുമ്പോള്‍ എല്ലാം മാറിമറിയുന്നു. അന്വേഷണങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവില്‍ സത്യത്തിനു അതിലും ഭീകരമായ മുഖമാണ് എന്നു തിരിച്ചറിയുന്നു.

Friday, January 8, 2010

തിരിച്ചറിവിന്റെ 'ദി അദര്‍ ബാങ്ക്'

രാജ്യത്തിന്‍റെ ആഭ്യന്തരപ്രശ്നങ്ങളും യുദ്ധവുമെല്ലാം വ്യക്തിജീവിതങ്ങളെ സ്വാധീനിചെന്നു വരാം; നേരിട്ടല്ലെങ്കില്‍ പരോക്ഷമായെങ്കിലും. ഗാഗ്മ നാപിരിയുടെ കസാഖ്സ്ഥാന്‍ ചിത്രം ' ദി അദര്‍ ബാങ്ക്' ദ്രിശ്യവത്കരിക്കുന്നത് വ്യക്തിസംഘര്‍ഷങ്ങളെ ആണ്.

അബ്ഖാസിയന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ അവിടെ നിന്നും പലായനം ചെയ്ത അഭയാര്‍ദ്ധികളാണ് പന്ത്രണ്ടുകാരനായ SotUmയും  അമ്മ കെറ്റൊയും. അച്ഛനെ നഷ്ടപെട്ട അവന്‍ ഒരു വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്തു അമ്മയോടൊപ്പം ജീവിക്കുന്നു. പ്രശ്നങ്ങള്‍ മോഹങ്ങളെ കീഴടക്കുംപ്പോഴും ജീവിതത്തോടുള്ള പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്; ഇതാണ്  ഈ ചലച്ചിത്രം നമുക്ക് കാട്ടിത്തരുന്നത്.

അമ്മയുടെ രീതികള്‍ ടീഡോയെ അസ്വസ്തഥപ്പെടുത്തുമ്പോള്‍ കൂടുതല്‍ പണത്തിനായി അവന്‍ ഒരു കുട്ടിക്കള്ളസംഘത്തില്‍ ചേരുന്നു, എന്നാല്‍ അത് വിജയിക്കുന്നില്ല. അമ്മക്ക് ഒരു കാമുകന്‍ ഉണ്ടന്നു തിരിച്ചറിയുന്നതോടെ അബ്ഖാസിയയില്‍ തന്നെ തുടരുന്ന അച്ഛനെ അന്വേഷിച്ചു അവന്‍ പുറപ്പെടുന്നു. യാത്രയില്‍ ലോകത്തിന്റെ പല യാഥാര്‍ത്ഥ്യങ്ങളും അവന്‍ തിരിച്ചറിയുന്നു. മനുഷ്യന്റെ ക്രൂരവിനോദങ്ങളും അധമരീതികളും മാനുഷികതയ്ക്ക് യാതൊരു പരിഗണനയും കല്‍പ്പിക്കുന്നില്ല.സ്നേഹത്തിന്റെ നിഴലുകള്‍ എവിടെയെക്കയോ കാണാമെങ്കിലും അതു പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. അവന്റെ അമ്മയില്‍ നിന്നും പുറംലോകത്തുനിന്നും SotUm തിരിച്ചറിയുന്നത്‌ ഇതൊക്കെയാണ്. അച്ഛനെ അന്വേഷിച്ചു എത്തുമ്പോഴും  അവന്‍ അറിയുന്നത് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു എന്നതാണ്.

പലതരത്തിലുള്ള ആള്‍ക്കാരെയും സാഹചര്യങ്ങളെയും SotUm നേരിടുന്നു. ഓരോരോ സംഭവങ്ങളും അവനു പലപല ചിന്തകള്‍ നല്‍കുന്നു. എന്നാലും ചില ക്രൂരതകളെ കണ്ണുമടച്ചു അംഗീകരിക്കാന്‍ അവനാകുന്നില്ല. മറിയം എന്ന പെണ്‍കുട്ടിയെ ചെറുപ്പക്കാരന്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ പ്രതികരിക്കുന്നതു നമുക്ക് കാണാം. പക്ഷേ അവിടേയും അവന്‍ പുറംതള്ളപെടുകയാണ്; ലോകത്തിന്റെ ഒറ്റപ്പെടലിലെയ്ക്ക്.ദുരന്തങ്ങള്‍ അവനു തിരിച്ചറിവുകള്‍ ആകുന്നു. ആളുകളുടെ സ്വാര്‍ത്ഥതാല്പര്യങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌. ആഭ്യന്തരപ്രശ്നങ്ങള്‍ ഓരോ രാജ്യത്തിലെന്നപോലെ ഓരോ മനുഷ്യനിലുമുണ്ട്. അതിന്റെ പ്രതീകമാണ് SotUm എന്ന ബാലന്‍ .